Breaking

ഇന്ത്യ-ബംഗ്ലാദേശ് മല്‍സരത്തിലെ ഒരു മികച്ച Review നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്താം ..!

കൊളംബോ: നിദാഹാസ് ട്രോഫിയില്‍ ഉദ്ഘാടന മല്‍സസരത്തില്‍ ശ്രീലങ്കയോടേറ്റ തോല്‍വിക്കു ശക്തമായ തിരിച്ചുവരവാണ് ടീം ഇന്ത്യ നടത്തിയിരിക്കുന്നത്. രണ്ടാം ട്വന്റിയില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ ടൂര്‍ണമെന്റിലേക്ക് മടങ്ങിവന്നത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യ അര്‍ഹിച്ച വിജയം കൂടിയാണിത്.  ബാറ്റിങിലും ബൗളിങിലും മിന്നിയ ഇന്ത്യ പക്ഷെ ഫീല്‍ഡിങില്‍ നിരാശപ്പെടുത്തുക തന്നെ ചെയ്തു. അഞ്ചു ക്യാച്ചുകളാണ് മല്‍സരത്തില്‍ ഇന്ത്യ പാഴാക്കിയത്. എന്നും ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറിന് ഒതുക്കാനായതില്‍ ഇന്ത്യക്കു ആശ്വസിക്കാം. ഓപ്പണര്‍ ശിഖര്‍ ധവാന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറിയാണ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ബാറ്റിങിനു കരുത്തേകിയത്. ഇന്ത്യ-ബംഗ്ലാദേശ് മല്‍സരത്തിലെ പ്രധാനപ്പെട്ട ഹൈലൈറ്റ്‌സ് എന്തൊക്കെയെന്നു നോക്കാം  തുടരെ രണ്ടാം ഫിഫ്്റ്റി ലങ്കയ്‌ക്കെതിരായ ആദ്യ കളിയില്‍ 90 റണ്‍സെടുത്ത ധവാന്‍ ബംഗ്ലാദേശിനെതിരേയും ഫോം തുടര്‍ന്നു. 55 റണ്‍സുമായി അദ്ദേഹം വീണ്ടും ടീമിന്റെ അമരക്കാരനായി. കരിയറില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ ധവാന്‍ അര്‍ധസെഞ്ച്വറി കണ്ടെത്തുന്നത്.  13ല്‍ ഒന്നു മാത്രം ട്വന്റി20യില്‍ ബംഗ്ലാദേശിന്റെ മോശം പ്രകടനം തുടരുകയാണ്. അവസാനത്തെ 13 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ബംഗ്ലാദേശിനു ജയിക്കാനായിട്ടുള്ളൂ. 2017 ഏപ്രിലില്‍ കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഈ വിജയം.  വിജയശില്‍പ്പിയായി വിജയ് ഈ പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറി തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടറായ വിജയ് ശങ്കറാണ് ബംഗ്ലാദേശിനെതിരേ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. നാലോവറില്‍ 32 റണ്‍സ് വഴങ്ങി താരം രണ്ടു വിക്കറ്റെടുത്തിരുന്നു. കരിയറിലെ രണ്ടാമത്തെ കളിയില്‍ തന്നെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ത്രില്ലിലാണ് വിജയ്.  രോഹിത്തിന്റെ മോശം ഫോം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം പ്രകടനം തുടരുകയാണ്. അവസാന ആറ് ഇന്നിങ്‌സുകളില്‍ വെറും 12.67 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. ഇനിയുള്ള കളികളില്‍ ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ രോഹിത്തിന്റെ സ്ഥാനത്തിനു തന്നെ അത് ഭീഷണിയാവും.  റണ്‍സ് ദാനം ചെയ്ത് ഇന്ത്യ ഈ മല്‍സരത്തില്‍ 15 റണ്‍സാണ് എക്‌സ്ട്രായിനത്തില്‍ ഇന്ത്യ ബംഗ്ലാദേശിന് ദാനം ചെയ്തത്. ട്വന്റി20യില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ ഇത്രയും റണ്‍സ് വിട്ടുകൊടുക്കുന്നതും ഇതാദ്യമാണ്.  തല്ലുവാങ്ങി ഉനാട്കട്ടും ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനാട്കട്ട് മല്‍സരത്തില്‍ മൂന്നു വിക്കറ്റെടുത്തെങ്കിലും നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്തു. ട്വന്റി20യില്‍ ബംഗ്ലാദേശിനെതിരേ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഇത്രയും റണ്‍സ് വഴങ്ങുന്നത്.  ബംഗ്ലാദേശിന് നാണക്കേടിന്റെ റെക്കോര്‍ഡ് ഈ മല്‍സരത്തിലെ തോല്‍വിയോടെ ട്വന്റി20യില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡിനൊപ്പമാണ് ബംഗ്ലാദേശ് എത്തിയത്. ട്വന്റി20യില്‍ ബംഗ്ലാദേശിന്റെ 39ാം തോല്‍വിയായിരുന്നു ഇത്. ഇതോടെ ഏറ്റവുമധികം തോല്‍വികളെന്ന ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവരുടെ റെക്കോര്‍ഡിനൊപ്പം ബംഗ്ലാദേശുമെത്തി.  സിക്‌സറില്‍ 50 തികച്ച് റെയ്‌ന ഈ മല്‍സരത്തില്‍ നേടിയ ഒരു സിക്‌സറോടെ ട്വന്റി20യില്‍ റെയ്‌ന 50 സിക്‌സറുകള്‍ തികച്ചു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അദ്ദേഹം. യുവരാജ് സിങ് (74 സിക്‌സര്‍), രോഹിത് ശര്‍മ (69) എന്നിവര്‍ മാത്രമാണ് റെയ്‌നയ്ക്ക് മുന്നിലുള്ളത്.  തുടര്‍ച്ചയായി രണ്ടു തോല്‍വികളില്ല 2016നു ശേഷം തുടര്‍ച്ചയായി രണ്ടു ട്വന്റി20 മല്‍സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. അന്നത്തെ തോല്‍വിക്കു ശേഷം 21 മല്‍സരങ്ങളില്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. 2016ല്‍ ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയും പിന്നീട് ഹരാരെയില്‍ സിംബാബ്‌വെയ്‌ക്കെതിരേയുമാണ് ഇന്ത്യ തുടരെ രണ്ടു തോല്‍വികളേറ്റുവാങ്ങിയത്.




No comments:

Powered by Blogger.