Breaking

കളി ബെംഗളൂരുവിനോട് വേണ്ട: ചെന്നൈയിന്‍ എഫ്‌സിക്ക് പലിശ സഹിതം കൊടുത്ത് ബെംഗളൂരുവിന്റെ മധുരപ്രതികാരം


ഐഎസ്എല്ലില്‍ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്സി ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്.സിയെ തോല്‍പ്പിച്ചു.രണ്ടാം മിനിറ്റില്‍ മണിപ്പൂരി മിഡ് ഫീല്‍ഡര്‍ ബോയിതാങ് ഹാവോകിപ്പിലൂടെ ബെംഗളൂരു ഗോളടിക്കു തുടക്കം കുറിച്ചു. ചെന്നൈയിന്‍ തങ്ങളുടെ ഗോവന്‍ മിഡ്ഫീല്‍ഡര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന്റെ ഗോളില്‍ 33ാം മിനിറ്റില്‍ സമനില കണ്ടെത്തി. ആദ്യ പകുതി 1-1നു അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയുടെ 63ാം മിനുട്ടില്‍ മിക്കു ബെംഗളൂരുവിനെ വീണ്ടും മുന്നില്‍ എത്തിച്ചു. 94 ാം മിനിറ്റില്‍ ക്യാപറ്റന്‍ സുനില്‍ ഛെത്രിയിലൂടെ ബെംഗളൂരു ചെന്നൈയുടെ നെഞ്ചില്‍ അവസാന പ്രഹരവുമേല്‍പ്പിച്ചു.  71-ാം മിനിറ്റില്‍ ഹെന്റിക്വെ സെറീനോ ചുവപ്പ് കാര്‍ഡ് കണ്ടു പോയതിനെ തുടര്‍ന്നു പത്തുപേരുമായാണ് ചെന്നൈയിനു കളി പൂര്‍ത്തിയാക്കേണ്ടി വന്നത്. 76-ാം മിനിറ്റില്‍ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയും ചെന്നൈയിനു മുതലാക്കാനായില്ല. ജെജെയുടെ കിക്ക് ബെംഗളൂരു ഗോളി രക്ഷപ്പെടുത്തി.  ബെംഗളൂരുവില്‍ നടന്ന ആദ്യ പാദത്തില്‍ ചെന്നൈയിന്‍ എഫ്സി 2-1നു ബെംഗളുരു എഫ.സിയെ തോല്‍പ്പിച്ചിരുന്നു. 10 ാം ജയത്തോടെ ബെംഗളൂരു 30 പോയിന്റുമായി ഒന്നാം സ്ഥാനം വീണ്ടും ഭദ്രമാക്കി. ചെന്നൈയിന്‍ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ബെംഗളുരുവിന്റെ മിഡ്ഫീല്‍ഡര്‍ ഡിമാസ് ഡെല്‍ഗാഡോയാണ് ഹീറോ ഓഫ് ദി മാച്ച് .  സൂപ്പര്‍ മച്ചാന്‍സ് കഴിഞ്ഞ എ.ടി.കെയ്ക്കെതിരെ 2-0നു ജയിച്ച ടീമില്‍ നിന്നും മാറ്റമൊന്നും വരുത്തിയില്ല. മറുവശത്ത് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് മൂന്നു മാറ്റങ്ങള്‍ വരുത്തി. രാഹുല്‍ ബെക്കയ്ക്കു പകരം ഹര്‍മന്‍ജ്യോത് കാബ്രയും, ലെനി റോഡ്രിഗസിനു പകരം ബോയിതാങ് ഹാവോകിപ്പും, എഡു ഗാര്‍ഷ്യയ്ക്കു പകരം ഡിമാസ് ഡെല്‍ഗാഡോയും ഇറങ്ങി. രണ്ടു ടീമുകളും 4-2-3-1 ഫോര്‍മേഷനിലാണ് തന്ത്രങ്ങള്‍ മെനഞ്ഞത്.  പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം ഇഞ്ചോട് ഇഞ്ചു ഒപ്പത്തിനൊപ്പം നിന്നു. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ രണ്ടുടീമുകളും ബോള്‍ പൊസിഷനിലും ഒപ്പത്തിനൊപ്പമായിരുന്നു. മത്സരത്തിന്റെ 71 -ാം മിനിറ്റില്‍ കുനിന്മേല്‍ കുരു എന്ന പോലെ ചെന്നൈയിന്റെ ക്യാപ്റ്റന്‍ ഹെന്‍ റിക്വെ സെറീനയ്ക്കു മിക്കുവിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോകേണ്ടി വന്നു. തൊട്ടു പിന്നാലെ അനുകൂലമായി കിട്ടിയ പെനാല്‍ട്ടിയും ചെന്നൈ തുലച്ചു.


No comments:

Powered by Blogger.