Breaking

ഇടഞ്ഞു തന്നെ; കളിക്കാര്‍ക്ക് പ്രതിഫലം നല്‍കിയില്ല

രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് സീസണുകളിലെ പ്രതിഫലം ഇതുവരെ നല്‍കിയിട്ടില്ലെന്ന് ബിസിസിഐക്കെതിരേ പരാതി. ക്രിക്കറ്റ് ഭരണ സമിതിയുടെയും ക്രിക്കറ്റ് മേഖലയില്‍ സമൂല മാറ്റങ്ങള്‍ നിര്‍ദേശിച്ച ലോധ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളോടുമുള്ള അതൃപ്തിയിയാണ് ബിസിസിഐ താരങ്ങളുടെ പ്രതിഫലം നല്‍കാതിരിക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.  ഒട്ടുമിക്ക താരങ്ങള്‍ക്കും അതതു സംസ്ഥാനങ്ങള്‍ നല്‍കുന്ന പ്രതിഫലം മാത്രമാണ് കഴിഞ്ഞ രണ്ടു സീസണുകളിലായി ഇതുവരെ ലഭിച്ചിട്ടുള്ളത്. ബിസിസിഐയുടെ മൊത്തവരുമാനം കണക്കാക്കി താരങ്ങള്‍ക്കുള്ള വിഹിതമാണ് നല്‍കാനുള്ളത്. അതേസമയം, ആഭ്യന്തര താരങ്ങള്‍ക്കുള്ള പ്രതിഫലത്തില്‍ സിഒഎ നടപടി സ്വീകരിക്കുന്നതും വൈകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.  പ്രതിവര്‍ഷം ശരാശരി 12 മുതല്‍ 15 ലക്ഷം രൂപവരെയാണ് ആഭ്യന്തര താരങ്ങള്‍ക്ക് ലഭിക്കാറുള്ളത്. അതേസമയം, സിഒഎ ചുമതലയേറ്റെടുത്ത ശേഷം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിട്ടില്ലെന്ന എന്ന ആരോപണവുമുണ്ട്. അതുകൊണ്ട് തന്നെ ഏതൊക്കെ താരങ്ങള്‍ക്കാണ് പ്രതിഫലം ലഭിക്കുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.  ബിസിസിഐയുടെ വരുമാന വിഹിത കണക്കുകളനുസരിച്ച് മൊത്തം വരുമാനത്തിന്റെ 26 ശതമാനം കളിക്കാര്‍ക്കുള്ളതാണ്. ഇതില്‍ 13 ശതമാനം ദേശീയ താരങ്ങള്‍ക്കും 10.6 ശതമാനം ആഭ്യന്തര വനിതാ ജൂനിയര്‍ താരങ്ങള്‍ക്കുമാണ് വിതരണം ചെയ്യുന്നത്.  ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് താരങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് ശമ്പള വര്‍ധനയ്ക്ക് അംഗീകാരം ലഭിച്ചിട്ടും ആഭ്യന്തര മത്സരങ്ങളിലെ കളിക്കാര്‍ക്ക് ഇതുവരെ പ്രതിഫലം നല്‍കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.  ലോകത്തെ തന്നെ ഏറ്റവും സമ്പത്തുള്ള കായിക അസോസിയേഷനായ ബിസിസിഐയില്‍ നിന്നാണ് ഇത്തരം നടപടി വരുന്നതെന്നുള്ളതാണ് ആശ്ചര്യം


No comments:

Powered by Blogger.