Breaking

ശവപെട്ടികള്‍ക്ക് ഇനി വിട, ശരീരത്തെ ഒരു വൃക്ഷമായി വളര്‍ത്തി ഭൂമിക്ക് നല്‍കും

മണ്ണില്‍ നിന്നും വന്നതെല്ലാം മണ്ണിലേക്ക് തന്നെയാണ് പോയിചേരുക. ജീവിച്ചിരിക്കുന്ന കാലം പ്രകൃതിയുടെ രക്ഷക്കായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മരണം കൊണ്ട് ആ കടം വീട്ടാന്‍ അവസരം നല്കുകയാണീ പുത്തന്‍ ആശയം . ശവപെട്ടികളുടെ കര്‍ത്തവ്യം തന്നെ അപ്പാടെ ഉടച്ചുവാര്‍ക്കുകയാണിവിടെ.  മരണശേഷം ശരീരം ഒരു മരമായി മാറുക , അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള ജനനം പോലെ തന്നെ തിരികെ ഒരു യാത്ര .അതും പ്രകൃതിയുടെ മടിത്തട്ടിലേക്ക് തന്നെ . കേള്‍ക്കുമ്പോള്‍ തന്നെ തികച്ചും വ്യത്യസ്തവും  തീര്‍ത്തും അപരിചിതവുമായ  ഒരാശയവുമായി വന്നിരിക്കുകയാണ് ഇറ്റലിക്കാരായ റാവല്‍ ബ്രെറ്റ്‌സെല്ലും ,അന്ന സിറ്റെലിയും .വനനശീകരണവും , വായൂമലിനീകരണവുമായി നാശത്തിലേക്ക് നടന്നടുക്കുന്ന ഭൂമിക്ക് ഒരു തണലാകുന്ന ഈ ആശയത്തിന്റെ പണിപ്പുരയിലാണ് ഇവര്‍.  ഒരു ജൈവ കാപ്സ്യൂളിനുള്ളില്‍ (organic burial capsule) മരണശേഷം ശരീരം നിക്ഷേപിക്കുകയാണ് ആദ്യം ചെയ്യുന്നത് .അമ്മയുടെ വയറ്റില്‍ കുഞ്ഞു എങ്ങനെ കിടക്കുന്നുവോ അത് പോലെ തന്നെയാകും മനുഷ്യശരീരവും ഈ കാപ്സ്യൂളിനുള്ളില്‍ നിക്ഷേപിക്കുക .നൂറു ശതമാനവും മണ്ണില്‍ ലയിക്കുന്ന വസ്‌തുക്കളാകും ഇതിനായി ഉപയോഗിക്കുക .ശരീരം ഇതിനുള്ളിലാക്കിയ ശേഷം മണ്ണില്‍ സാധാരണ പോലെ തന്നെ മൃതദേഹം അടക്കം ചെയ്യും.  ഇതിനു ശേഷം മരത്തിന്റെ വിത്ത്‌ ഈ കൂടിനു മുകളിലായി നിക്ഷേപിക്കും .വിത്ത്‌ മുളയ്ക്കുന്നതോടെ ക്രമേണ മരത്തിന്റെ വേരുകള്‍ മനുഷ്യശരീരത്തില്‍ നിന്നും അതിനാവശ്യമായ വളം പിടിച്ചെടുക്കുകയും കാലക്രമേണ മരം വളരുകയും ചെയ്യുന്നു .  മരണത്തിനു ശേഷം സ്വന്തം ശരീരം ഇത്തരത്തില്‍ അടക്കം ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഏതു തരം മരമാകണം തന്റെ ശരീരത്തിന് മേല്‍ വളരേണ്ടത് എന്ന് വരെ തീരുമാനിക്കാന്‍ അവസരം ഉണ്ട് .കൂടാതെ മരണശേഷം പല തലമുറകള്‍ക്കും ഇവിടം സന്ദര്‍ശിക്കാം .  കാഴ്ചകള്‍ മങ്ങിപ്പോയ സെമിത്തേരികളിലെ കല്ലുകളുടെ  നീണ്ട നിര കാണുന്നതിലും എത്രയോ പ്രയോജനകരമാണ് പ്രകൃതിക്ക് കൂടി ഉപകാരപ്രദമായ ഈ ആശയം എന്നാണ് തങ്ങളുടെ കണ്ടുപിടുത്തത്തെ കുറിച്ചു റാവല്‍ ബ്രെറ്റ്‌സെല്ലും ,അന്ന സിറ്റെലിയും പറയുന്നത്  . തങ്ങളുടെ പൂര്‍വികരുടെ ശേഷിപ്പുകളില്‍ നിന്നും ഉടലെടുത്ത മരങ്ങള്‍ക്ക് ഇടയിലൂടെ പിന്‍തലമുറക്കാര്‍ ശുദ്ധ വായൂ ശ്വസിച്ചു നടക്കുന്ന ക്കാഴ്ച തന്നെ എത്ര  വ്യത്യസ്തം . കൂടാതെ  ഇത്തരത്തില്‍ മരങ്ങള്‍ നടുക വഴി ഭാവിയില്‍ പച്ചപ്പ് നിറഞ്ഞ ചെറുവനങ്ങള്‍ രൂപാന്തരപെടുകയും ചെയ്യുന്നു .  തങ്ങളുടെ ഈ പുത്തന്‍ ആശയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണിപ്പോള്‍ റാവല്‍ ബ്രെറ്റ്‌സെല്ലും ,അന്ന സിറ്റെലിയും. ഇറ്റലി ഉള്‍പെടെ മറ്റു ലോകരാജ്യങ്ങള്‍ ഈ ആശയത്തിന് നിയമപരമായി  അംഗീകാരം നല്‍കുന്ന നാളിനായി കാത്തിരിക്കുകയാണിവര്‍



No comments:

Powered by Blogger.